Saturday, June 20, 2015

ഒരു രാവിന്റെ കുളിര്‍മ്മയില്‍ സുഖമായുറങ്ങുന്ന മദീന.

ഖലീഫാ ഉമര്‍ ചോദിച്ചു.
"നാളെ വിചാരണ ദിവസം അല്ലാഹുവിന്റെ മുമ്പില്‍ എന്റെ പാപ ഭാരങ്ങളും നീ ചുമക്കുമോ" ?

ഒരു രാവിന്റെ കുളിര്‍മ്മയില്‍ സുഖമായുറങ്ങുന്ന മദീന. പ്രവാചകന്റെ പ്രിയപ്പെട്ട മദീന. പ്രവാചകന്റെ വിയോഗ ശേഷമുള്ള രണ്ടാമത്ത ഖലീഫയായ ഖലീഫാ ഉമറിന്റെ ഭരണ കാലഘട്ടം. ഉമറിനെ പ്രവാചകന്‍ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു അബുള്‍ഹഫ്സ്‌ എന്ന്‌. കടുവക്കുട്ടിയുടെ പിതാവെന്നായിരുന്നു അതിന്റെ അര്‍ത്ഥം, ഉമറിന്‌ ആ വിളിപ്പേര്‌ വളരെ ഇഷ്ടമായിരുന്നു. ഉമറിന്‌ പ്രവാചകന്‍ നല്‍കിയ സ്ഥാനപ്പേരായിരുന്നു ഫാറൂഖ്‌ എന്നത്‌. നന്‍മ തിന്‍മകളെ വിഭജിച്ചു നിറുത്തുന്നവന്‍ എന്നായിരുന്നു ആ വാക്കിന്റെ അര്‍ത്ഥം. ഉമര്‍ അങ്ങിനെയായിരുന്നു. ഒന്നാം ഖലീഫയായിരുന്ന അബൂബക്കറിന്റെ വിയോഗാനന്തരം ഉമറിന്റെ ചുമലിലാണ്‌ ഖലീഫാ പട്ടം വന്നു ചേര്‍ന്നത്‌. ഇത്‌ എന്റെ നാശമാണല്ലോ, ഇത്‌ എന്റെ നാശത്തിനാണല്ലോ എന്നു പറഞ്ഞു കൊണ്ട്‌ അന്ന്‌ ഉമര്‍ വാവിട്ട്‌ കരഞ്ഞിരുന്നു. ആ ഉമറാണ്‌ ഇന്ന്‌ അറേബ്യ ഭരിക്കുന്നത്‌.
ഭരണമേറ്റെടുത്തതിന്റെ ശേഷം ഉമര്‍ നടത്തിയത്‌ രണ്ടു പ്രസംഗങ്ങളാണ്‌. ഒരു പക്ഷെ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത രണ്ടു പ്രസംഗങ്ങള്‍. ആ പ്രസംഗങ്ങളില്‍ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌ അദ്ദേഹം നടത്തിയത്‌. അത്‌ ഇങ്ങിനെയായിരുന്നു.
"എന്റെ പ്രിയപ്പെട്ട കുടുംബമേ, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങള്‍ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചൈതാല്‍ ഞാന്‍ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങള്‍ മാംസക്കടയില്‍ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കള്‍ നോക്കുന്നതു പോലെ ആര്‍ത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചൈതാല്‍ അതിന്റെ മറവില്‍ തങ്ങള്‍ക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോര്‍ത്ത്‌. അതിനാല്‍ നിങ്ങള്‍ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമര്‍ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തിലല്ലാതെ നിങ്ങള്‍ക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല."

ഉമര്‍ ഭരണം തുടങ്ങി കുറേ കാലം കഴിഞ്ഞു. രാത്രി സമയങ്ങളില്‍ മദീന ഉറങ്ങിക്കിടക്കുമ്പോള്‍ ഉറങ്ങാതെ മദീനയുടെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ടായിരുന്നു ഉമര്‍. ഏതെങ്കിലും ഒരു മനുഷ്യന്‌ എന്തെങ്കിലും ഒരാവിശ്യമുണ്ടെങ്കിലോ എന്നോര്‍ത്ത്‌. അത്തരം ഒരു യാത്രയില്‍, ഒരു തണുത്ത രാത്രിയില്‍, മദീനയുടെ പ്രാന്തപ്പ്രദേശത്തെ ഒരു താഴ്‌വരയില്‍ ഖലീഫാ ഉമര്‍ ഒരു തീവെട്ടം കണ്ടു. ആകാംഷയോടെ അദ്ദേഹം അങ്ങോട്ടു ചെന്നു.

അവിടെ ഒരു സ്‌ത്രീ ആ വിജനമായ സ്ഥലത്ത്‌ ഒരു മരച്ചുവട്ടില്‍ ഒരു അടുപ്പു കൂട്ടി തീ കത്തിച്ചു കൊണ്ടിരിക്കുകയാണ്‌. അവളുടെ അരികില്‍ തളര്‍ന്നുറങ്ങുന്ന രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടായിരുന്നു. അടുപ്പിന്റെ മുകളിലെ ഒരു കലത്തില്‍ തിളച്ചു കൊണ്ടിരിക്കുന്ന വെറും വെള്ളം മാത്രം. തന്റെ അടുത്തൊരു നിഴലാട്ടം കണ്ടപ്പോള്‍ സ്‌ത്രീ ഞെട്ടിത്തിരിഞ്ഞു നോക്കി. അപരിചിതനായ ഒരു പുരുഷനെ കണ്ടപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ ആ സ്‌ത്രീ ഖലീഫാ ഉമറിനോടു ചോദിച്ചു.

"ഹെ.. മനുഷ്യ. നിങ്ങള്‍ക്കിത്ര ധൈര്യമോ? വിജനമായ ഒരു സ്ഥലത്ത്‌ ഒരു സ്‌ത്രീ മാത്രമുള്ളപ്പോള്‍ അവളുടെ അടുത്തേക്ക്‌ പാത്തും പതുങ്ങിയും വരാന്‍ നിങ്ങളെങ്ങിനെ ധൈര്യപ്പെടുന്നു. അറേബ്യ ഭരിക്കുന്നത്‌ ഉമറാണെന്ന്‌ നിങ്ങള്‍ക്കറിയില്ലെ. നാളെ ഈ കാര്യമെങ്ങാനും ഉമററിഞ്ഞാല്‍ നിങ്ങളുടെ കാര്യമെന്താവുമെന്ന്‌ നിങ്ങളോര്‍ക്കുന്നുണ്ടോ?"

"ഉമര്‍ ശാന്തനായി പറഞ്ഞു. പ്രിയപ്പെട്ട സഹോദരീ. അപരിചിതവും വിജനവുമായ ഒരു സ്ഥലത്ത്‌ തീ വെളിച്ചം കണ്ടു വന്നതാണ്‌. നിങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന്‌ തോണുന്നു. നിങ്ങള്‍ക്ക്‌ വല്ല സഹായവും ആവിശ്യമുണ്ടോ? നിങ്ങള്‍ ആരാണ്‌? എന്തിനാണ്‌ ഇങ്ങോട്ട്‌ വന്നിരിക്കുന്നത്‌?"

"ഞങ്ങള്‍ ദൂരെ നിന്ന്‌ വരികയാണ്‌. പട്ടിണി സഹിക്കാന്‍ വയ്യാതായ കാരണം ഖലീഫാ ഉമറിനെ കണ്ട്‌ സഹായമെന്തെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ വന്നതാണ്‌. ഇവിടെ എത്തിയപ്പോള്‍ രാത്രിയായി. നാളെ രവിലെ ഖലീഫയെ കാണാമെന്നു കരുതി. വിശന്ന മക്കള്‍ വെറുതെ വെള്ളം ചൂടാക്കുന്നത്‌ കാണുമ്പോള്‍ ഭക്ഷണമായിരിക്കും എന്നാശ്വസിച്ച്‌ കിടക്കുമല്ലോ. അവര്‍ അങ്ങിനെ ഉറങ്ങട്ടെ. ഖലീഫക്കിതൊന്നും അറിയണ്ടല്ലോ. നാളെ അല്ലാഹുവിന്റെ കോടതിയില്‍ വിശന്നുറങ്ങുന്ന എന്റെ കുട്ടികളുടെ കാര്യത്തില്‍ ഖലീഫക്കെങ്ങിനെ ഒഴിഞ്ഞു മാറാനാവും."

ആ സ്‌ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഖലീഫാ ഉമര്‍ ഞെട്ടി വിറച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ധാര ധാരയായി കണ്ണുനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. പിന്നെ അദ്ദേഹം അവിടെ നിന്നില്ല. തിരിച്ചോടുകയായിരുന്നു. തന്റെ മന്ത്രിയുടെ വീടിണ്റ്റെ വതിലില്‍ മുട്ടി വിളിച്ചു.

അദ്ദേഹം പുറത്തേക്ക്‌ വന്നപ്പോള്‍ ഖലീഫ ഉമര്‍ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളു.

"അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്‌?"
"അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല തന്നെ."
"കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ ഉറങ്ങുകയാണോ? എന്റെ കൂടെ വരിക!"
ഉമര്‍ അയാളെയും കൂട്ടി പൊതു ഖജനാവിന്റെ അടുത്തു ചെന്നു. അതിന്റെ കാവല്‍കാരനോട്‌ അത്‌ തുറക്കാന്‍ പറഞ്ഞു. വലിയ ഒരു ചാക്ക്‌ ധാന്യം തന്റെ തലയിലേക്ക്‌ വച്ചു തരാന്‍ ഉമര്‍ തന്റെ മന്ത്രിയോട്‌ പറഞ്ഞു. അയാള്‍ മടിച്ചു നിന്നു. പിന്നെ ഉമറിനോടു പറഞ്ഞു.
"അമീറുല്‍ മുഅ്മിനീന്‍.. താങ്കളത്‌ എന്റെ ചുമലിലേക്ക്‌ പിടിച്ചു തരിക. ഞാനിവിടെ നില്‍ക്കുമ്പോള്‍ ഈ ഭാരം അങ്ങ്‌ ചുമക്കുകയോ?"
കോപത്തോടെ ഖലീഫാ ഉമര്‍ ചോദിച്ചു.
"നാളെ വിചാരണ ദിവസം അല്ലാഹുവിന്റെ മുമ്പില്‍ എന്റെ പാപ ഭാരങ്ങളും നീ ചുമക്കുമോ? നീ ഇതെന്റെ ചുമലിലേക്ക്‌ വച്ചു തരിക. ഇത്‌ ഖലീഫയുടെ ഉത്തരവാണ്‌."
ആ രാജ കല്‍പ്പനക്കു മുമ്പില്‍ മന്ത്രിക്ക്‌ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ തലയില്‍ ചുമന്ന ചാക്കും, ഒരു കയ്യില്‍ ഈത്തപ്പഴ വട്ടിയുമായി ഖലീഫാ ഉമര്‍ ആ മലഞ്ചെരുവ്‌ ലക്ഷ്യമാക്കി നടന്നു. പിന്നാലെ വഴി വെളിച്ചം കാണിച്ചു കൊണ്ട്‌ മന്ത്രിയും. അവരെത്തിയപ്പോള്‍ ആ സ്‌ത്രീ അമ്പരന്നു പോയി. ഉമര്‍ ആ സ്‌ത്രീക്ക്‌ ധാന്യവും ഈത്തപ്പഴവും കൊടുത്തു. അതെല്ലാം കിട്ടിയ സന്തോഷത്തോടെ ആ സ്‌ത്രീ പറഞ്ഞു.
"നിങ്ങളെത്ര നല്ല മനുഷ്യനാണ്‌. തീര്‍ച്ചയായും ഉമറിനെക്കാളും അറേബ്യയുടെ ഖലീഫയാകാന്‍ നിങ്ങളാണ്‌ യോഗ്യന്‍. അതു കേള്‍ക്കെ ഇതാണ്‌ ഖലീഫ ഉമര്‍ എന്നു പറയാനാഞ്ഞ മന്ത്രിയു മുഖത്തേക്ക്‌ ഖലീഫാ ഉമറൊന്നു നോക്കിയപ്പോള്‍ പിന്നെ അങ്ങിനെ പറയാന്‍ മന്ത്രിക്കായില്ല.
ഖലീഫാ ഉമര്‍ ആ സ്‌ത്രീയോടായി ഇങ്ങിനെ പറഞ്ഞു.
"പ്രിയപ്പെട്ട സഹോദരീ. ഖലീഫാ ഉമറിന്‌ ഒരു പക്ഷെ നിങ്ങളുടെ വിവരമൊന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവുല്ല. അദ്ദേഹം തീര്‍ച്ചയായും അല്ലാഹുവിനെ ഭയക്കുന്നവനാണ്‌. നിങ്ങള്‍ നാളെ അദ്ദേഹത്തെ ചെന്നു കാണുക. അദ്ദേഹം നിങ്ങളെ വേണ്ട രീതിയില്‍ സഹായിക്കുക തന്നെ ചെയ്യും. "

ഇത്രയും പറഞ്ഞു കൊണ്ട്‌ ഖലീഫാ ഉമര്‍ കുറച്ചകലേക്കു മാറി ആ സ്‌ത്രീക്കും കുഞ്ഞുങ്ങള്‍ക്കും കാവലെന്നവണം പുലര്‍ച്ചെ വെള്ള കീറുന്നതു വരെ ആ മലഞ്ചെരുവിന്റെ ഒരു ഭഗത്തിരുന്നു. ഖലീഫാ ഉമറിന്റെ ഭരണത്തിന്റെ കീഴില്‍ എനിക്ക്‌ ഏതു മലഞ്ചെരുവിലും തനിച്ചു കിടന്നുറങ്ങാം, ചെന്നായ്ക്കളെയല്ലാതെ മറ്റൊന്നിനെയും താന്‍ ഭയക്കേണ്ടതില്ല എന്നൊരു സ്‌ത്രീക്ക്‌ ഉത്തമ ബോധ്യമുണ്ടായിരുന്നെങ്കില്‍, ഞാന്‍ കൊതിച്ചു പോവുകയാണ്‌, പകലെങ്കിലും ഇന്ന്‌ നമ്മുടെ പെണ്‍ക്കുട്ടികള്‍ക്ക്‌ ധൈര്യപൂര്‍വ്വം സ്വന്തം വീട്ടിലെങ്കിലും സുരക്ഷിതമായി കഴിയാനായെങ്കിലെന്ന്‌ !
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.... aameen

No comments: